സൂര്യനെല്ലി സ്ത്രീപീഡനക്കേസ്
ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായിരുന്ന[1] പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതി സംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും ആണ് സൂര്യനെല്ലി സ്ത്രീപീഡനക്കേസ് എന്ന് പറയുന്നത്.[2]
പീഡനം നടന്ന സ്ഥലങ്ങൾ | |
ദിവസം | 1996 ജനുവരി 16 മുതൽ ഫെബ്രുവരി 26 വരെ |
---|---|
സ്ഥലം | സൂര്യനെല്ലി, ഇടുക്കി, കേരളം, ഇന്ത്യ |
ഇങ്ങനെയും അറിയപ്പെടുന്നു | സൂര്യനെല്ലി പെൺവാണിഭക്കേസ് |
1996-ൽ ആണ് സംഭവ പരമ്പരകളുടെ തുടക്കം. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽവച്ചു നടന്ന പീഡനത്തിൽ 42 പേരോളം ഉൾപ്പെട്ടിരുന്നു.[3] പ്രതികളിലും ആരോപണവിധേയരിലും പെട്ടവരിൽ ചിലർ അറിയപ്പെടുന്നവരും ഉന്നതപദവികൾ വഹിക്കുന്നവരും ആയിരുന്നു. പീരുമേട് സെഷൻസ് കോടതിയിൽ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേയ്ക്ക് മാറ്റപ്പെടുകയുണ്ടായി. പ്രതികളിൽ നാലുപേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി, കേരള ഹൈക്കോടതി 2005-ൽ റദ്ദാക്കുകയും പ്രധാന പ്രതിയായ ധർമ്മരാജൻ ഒഴികെയുള്ളവരെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെ സർക്കാരും ഇരയായ പെൺകുട്ടിയും സുപ്രീം കോടതിയിൽ അപ്പീലിൽ നൽകുകയും, 2013 ജനുവരിയിൽ, ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും കേസ് കേരള ഹൈക്കോടതിയിൽ പുനഃപരിശോധന നടത്തുന്നതിനായി തിരികെ അയയ്ക്കുവാൻ ഉത്തരവിടുകയും ചെയ്തു.[4] തുടർന്ന് ഹൈക്കോടതി നടത്തിയ പുനർവിചാരണയിൽ പഴയ വിധി അസാധുവാക്കുകയും കീഴ്‌ക്കോടതി വിധി ഭേദഗതികളോടെ പുനഃസ്ഥാപിക്കുകയും ചെയ്തു.
തട്ടിക്കൊണ്ടു പോകലും പീഡനവും
തിരുത്തുക1996-ൽ പതിനാറ് വയസുണ്ടായിരുന്ന പെൺകുട്ടി, മൂന്നാറിലെ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിൽ കോൺവെന്റിൽ[5] നിന്നായിരുന്നു പഠിച്ചിരുന്നത്. പിതാവ് തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു. പെൺകുട്ടി സ്ഥിരമായി വീട്ടിലേയ്ക്കും തിരിച്ചും സഞ്ചരിച്ചിരുന്ന ബസിലെ ജോലിക്കാരനായ രാജു എന്ന വ്യക്തിയുമായി പ്രേമത്തിലാകുകയും രാജുവിന്റെ വാക്ക് വിശ്വസിച്ച് 1996 ജനുവരി 16-ന് കോൺവെന്റിൽ നിന്ന് അമ്മയ്ക്ക് അസുഖമാണെന്ന കള്ളം പറഞ്ഞ് പുറത്ത് കടക്കുകയും രാജുവിനൊപ്പം പോവുകയുമായിരുന്നു[3]. രാജു പെൺകുട്ടിയെ പൊൻകുന്നം തെക്കേത്തുകവല സ്വദേശിനിയായ ഉഷ എന്ന സ്ത്രീയ്ക്ക് കോതമംഗലം ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിയറിയാതെ കൈമാറുകയും, ഉഷ തന്റെ പരിചയക്കാരനായ അഭിഭാഷകൻ ധർമ്മരാജനുമായി ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, മറ്റ് നിരവധിയാൾക്കാർക്ക് ലൈംഗികമായി പീഡിപ്പിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയുമായിരുന്നു. ധർമ്മരാജൻ പെൺകുട്ടിയെ കോട്ടയം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കന്യാകുമാരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ നിരവധി പേർക്ക് പീഡിപ്പിക്കാൻ അവസരം നൽകി പണം വാങ്ങി. ഇതിനിടെ, തമിഴ്‌നാട്ടിലെ കമ്പത്ത് വിലാസിനിയെന്ന സ്ത്രീയുടെ വീട്ടിലും കുറവിലങ്ങാട്ടുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലും, നാദാപുരത്തെ ഒരു വീട്ടിലും പീഡനത്തിനായി താമസിപ്പിച്ചിരുന്നു. കുമളി റസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ഏറ്റവുമധികം ലൈംഗിക പീഡനം നടന്നത്. ഒടുവിൽ ആറുദിവസം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു.
സൂര്യനെല്ലി കേസ്സിൽ പെൺകുട്ടിയെ 40 ദിവസത്തിനകം 37 പേർ ചേർന്ന് 67 തവണ പീഡിപ്പിച്ചെന്നും, അവയിൽ അമ്പതോളം പ്രാവശ്യം കൂട്ട ബലാൽസംഗമായിരുന്നുവെന്നും, സർക്കാർ പിന്നീട് 2013-ൽ ഒരു അപ്പീൽ വിചാരണവേളയിൽ കോടതിയെ അറിയിച്ചിരുന്നു. പീഡനങ്ങൾക്കായി 3090 കിലോമീറ്റർ ദൂരം സഞ്ചരിപ്പിച്ചിരുന്നു[6]. പീഡനങ്ങളെക്കുറിച്ചുള്ള പെൺകുട്ടിയുടെ മൊഴി 590 താൾ ഉണ്ടായിരുന്നു[7]. ധർമ്മരാജൻ കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയും മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകിയും തുടർപീഡനങ്ങൾക്ക് അവസരമുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ വാദിച്ചു[8]. ഗൂഢാലോചനയുടെ ഫലമായാണ് രാജു പെൺകുട്ടിയെ ഉഷയ്ക്കും ധർമ്മരാജനും കൈമാറിയതെന്നും, ധർമ്മരാജൻ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചുമാണ് പെൺകുട്ടിയെ തടങ്കലിൽ വെച്ചതെന്നും ഹൈക്കോടതി പുനർവിചാരണയിൽ കണ്ടെത്തിയിരുന്നു[9].
തുടർച്ചയായ പീഡനത്തെത്തുടർന്ന് അവശനിലയിലായ പെൺകുട്ടിയെ പെരിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പെൺകുട്ടിയെ കിടത്തി ചികത്സിക്കണമെന്ന് ഡോക്ടർ പറയുകയുമുണ്ടായി. പെൺകുട്ടി മരിച്ചുപോകുമോ എന്ന ഭയം കാരണം ഇതിന് സമ്മതിക്കാതെ 1996 ഫെബ്രുവരി 26-നു വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു[5]. പെൺകുട്ടിക്ക് ഒരു ചെറിയ തുക കൊടുക്കുകയും നടന്ന സംഭവങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു[10]. തിരിച്ചെത്തിയ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായ പരിക്കേറ്റിരുന്നു എന്ന്, അന്ന് പെൺകുട്ടിയെ സഹായിച്ചിരുന്നവർ പറഞ്ഞിട്ടുണ്ട്[11], കോടതിയിൽ സമർപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിൽ(൧) പീഡനത്താൽ പെൺകുട്ടിയുടെ യോനിയിൽ അണുബാധയുണ്ടായിരുന്നു എന്നും ഇടുപ്പിലും നടുവിനും വേദനയുണ്ടായിരുന്നു എന്നും പറയുന്നുണ്ട്[12]. പെൺകുട്ടിയെ കുമളിയിൽ നിന്നും തേനിയിലേക്ക് കൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവർ നൽകിയ മൊഴി പ്രകാരം വഴിയിലെ കുഴികളിലൂടെ ജീപ്പോടുമ്പോൾ വേദന സഹിക്കാനാവാതെ കരയുന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി[13].
അന്വേഷണവും വിചാരണയും
തിരുത്തുകകുട്ടിയെ തട്ടിക്കൊണ്ടു പോയദിവസം തിങ്കളാഴ്ചയായിരുന്നതിനാൽ വീട്ടിൽ പോകേണ്ട ദിവസമായിരുന്നില്ല. അന്ന് കുട്ടിയെ മൂന്നാർ പട്ടണത്തിൽ കണ്ട കാര്യം കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറിയിച്ചതിനെ തുടർന്ന് അന്നു തന്നെ അന്വേഷണമാരംഭിച്ചു[14]. അതിനാൽ അന്നുതന്നെ പോലീസ് ഉണർന്നു പ്രവർത്തിക്കുകയായിരുന്നെങ്കിൽ പീഡനം നടക്കില്ലായിരുന്നുവെന്ന് പറയപ്പെടുന്നു. തിരിച്ചെത്തിയ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ ആണ്, നിയമപ്രകാരം നീങ്ങാൻ പെൺകുട്ടിയേയും കുടുംബത്തേയും ഉപദേശിക്കുന്നതും പോലീസിനെ അറിയിക്കുന്നതും. കേസ് ആദ്യം മൂന്നാർ സി.ഐ. അന്വേഷിച്ചു, ആദ്യം തന്നെ ഉഷയും ധർമ്മരാജനും അറസ്റ്റിലായി. എന്നാൽ പ്രതികൾ പെൺകുട്ടിയുടെ ജനനതീയതി സ്കൂൾ രേഖകളിൽ 1980 ഏപ്രിൽ 23 എന്നുണ്ടായിരുന്നത് തിരുത്തി[5] ഗൗരവം കുറയ്ക്കാൻ ശ്രമിച്ചെന്നും, കേസ് തേച്ചുമാച്ചുകളയാൻ ശ്രമിച്ചെന്നുമുള്ള ആരോപണം ഉയർന്നപ്പോൾ, അന്വേഷണ ചുമതല ദേവികുളം സി.ഐ. കെ.വി. മാത്യുവിനു സർക്കാർ കൈമാറി. ജാമ്യത്തിലിറങ്ങിയ ധർമ്മരാജൻ പിന്നീട് ഒളിവിൽ പോയി. മാദ്ധ്യമ-പൊതുജനസമ്മർദ്ദത്തെ തുടർന്ന് കേസ് കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കാൻ ഉത്തരവുണ്ടായി. ആദ്യം എസ്.പി. ഇട്ടൂപ്പിന്റെ നേതൃത്വത്തിലും പിന്നിട് അന്ന് ഐ.ജി. ആയിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിലുമുള്ള സംഘങ്ങൾ അന്വേഷണം ഏറ്റെടുത്തു[15][16]. ആദ്യം പെൺകുട്ടിയുടെ സ്കൂൾ യൂണിഫോം ഉഷയുടെ വീട്ടിൽ നിന്നും, പാദസരം കോട്ടയം, പുളിമൂട് കവലയിലെ കടയിൽ നിന്ന് കണ്ടെത്തുകയും ചെയ്തത്[5] നിർണ്ണായക തെളിവായി. അന്ന് കേന്ദ്രമന്ത്രിയായിരുന്ന പി.ജെ. കുര്യനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും[15] കോൺഗ്രസ് ജില്ലാ കമ്മറ്റി (ഡി.സി.സി.) സെക്രട്ടറിയും ആയിരുന്ന ജേക്കബ് സ്റ്റീഫനും (സ്റ്റീഫൻജി) അടക്കം മൊത്തം നാല്പത്തിരണ്ടു പേർ തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ മൊഴി കൊടുത്തിരുന്നു.
പീരുമേട് സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. 1999-ൽ പൊതുജനസമ്മർദ്ദത്തെത്തുടർന്ന് മന്ത്രിസഭാതീരുമാനമനുസരിച്ച് കോട്ടയത്ത് ഒരു പ്രത്യേക കോടതി[17] ഈ കേസിന്റെ വിചാരണയ്ക്കായി രൂപീകരിക്കുകയുണ്ടായി. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ പ്രത്യേക കോടതി[12].
പ്രത്യേക കോടതി വിധി
തിരുത്തുക![](http://upload.wikimedia.org/wikipedia/commons/thumb/4/45/Adv.janardanakurup.jpg/220px-Adv.janardanakurup.jpg)
2000 സെപ്റ്റംബർ 6-ന് പ്രത്യേക കോടതി 35 പ്രതികൾക്ക് മൂന്നു മുതൽ പതിമൂന്നു വർഷം വരെ തടവുശിക്ഷ വിധിച്ചു[3]. ഒന്നാം പ്രതിയായ കണ്ടക്ടർ രാജുവിനും രണ്ടാം പ്രതിയായ ഉഷയ്ക്കും പതിമൂന്ന് വർഷം വീതം തടവു ശിക്ഷ ലഭിച്ചു. മറ്റു കുറ്റങ്ങൾക്ക് ഇവർക്ക് നാലു വർഷം തടവുശിക്ഷയും നൽകപ്പെട്ടു. നാലു പ്രതികളെ വെറുതേ വിടുകയുമുണ്ടായി. വക്കീൽ ധർമ്മരാജനും, കുമളി റെസ്റ്റ് ഹൗസ് ജോലിക്കാരനായ 'എലൈറ്റ്' ദേവസ്യയും വിചാരണ നടക്കുന്ന സമയത്ത് ഒളിവിലായിരുന്നു[18]. നാലാം പ്രതി റെജി 2004 നവംബർ 2-ന് ആത്മഹത്യ ചെയ്തു[3]. മറ്റൊരു പ്രതിയായിരുന്ന സലിം ഈ കാലയളവിനുള്ളിൽ മരിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന (ഐ.പി.സി. സെൿഷൻ 120-ബി), കൂട്ടബലാൽസംഗം (ഐ.പി.സി. സെക്‌ഷൻ 376.2ജി), ബലാൽസംഗം (ഐ.പി.സി. സെൿഷൻ 376ഐ) ക്രിമിനൽ ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ (ഐ.പി.സി. സെൿഷൻ 368), പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികോദ്ദേശത്തോടെ വിപണനം ചെയ്യൽ (ഐ.പി.സി. സെൿഷൻ 366) തടഞ്ഞുവെക്കൽ (ഐ.പി.സി. സെൿഷൻ 363), തട്ടിക്കൊണ്ടുപോകൽ (ഐ.പി.സി. സെൿഷൻ 365) തുടങ്ങിയ കുറ്റങ്ങളാണ് പ്രത്യേക കോടതി കണ്ടെത്തിയത്[18]. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ പോലീസിന്റെ പ്രവർത്തനവും വിധിയിൽ വിമർശന വിധേയമായി. പ്രത്യേക കോടതി ജഡ്ജി എം. ശശിധരൻ നമ്പ്യാർ ആയിരുന്നു ശിക്ഷ വിധിച്ചത്[19]. ജി. ജനാർദ്ദനക്കുറുപ്പ് ഈ കേസിന്റെ പ്രത്യേക പ്രോസിക്യൂട്ടർ ആയിരുന്നു.
വിചാരണയുടെ ആദ്യഘട്ടത്തിൽ ഒളിവിലായിരുന്ന ധർമ്മരാജൻ, കർണാടകയിലെ പാറമടയിൽ ജോലിക്കാരനായി ജീവിക്കവെ 2000 സെപ്റ്റംബർ 17-നു പോലീസ് പിടിയിലായി[20]. ധർമ്മരാജനായി പ്രത്യേക കോടതി, പ്രത്യേക വിചാരണ നടത്തുകയും വിചാരണയ്ക്കൊടുവിൽ 2002 ജൂലൈ 13-നു ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു[15][20].
ഹൈക്കോടതി വിധി
തിരുത്തുക2005 ജനുവരി 20-ന് കേരള ഹൈക്കോടതി മുന്നേ ശിക്ഷിക്കപ്പെട്ട 35 പേരെ വെറുതേ വിടുകയും[21] ധർമരാജൻ മാത്രമാണ് കുറ്റക്കാരൻ എന്നും ഇയാളുടെ കുറ്റം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്കായി സ്വീകരിക്കുകയും വിൽക്കുകയും ചെയ്തത് മാത്രമാണെന്നും വിധിച്ചു. ഇയാളുടെ ശിക്ഷ അഞ്ചുവർഷം തടവ്, 50,000 രൂപ പിഴ എന്നിവ മാത്രമായി ഇളവു ചെയ്യുകയുമുണ്ടായി[22]. പെൺകുട്ടി സമ്മതിച്ചതുകൊണ്ടാണ് പ്രതികൾ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും, പെൺകുട്ടിയ്ക്ക് 16 വയസ് ആയതിനാൽ ലൈംഗികസ്വാതന്ത്ര്യത്തിനുള്ള പ്രായമായതിനാൽ ബലാൽസംഗം ചെയ്തെന്ന വാദം നിലനിൽക്കില്ലെന്നും[23] ഒപ്പം പെൺകുട്ടി 40 ദിവസം പലരോടൊമൊപ്പം കഴിഞ്ഞിട്ടും രക്ഷപെടാൻ ഒരു ശ്രമവും നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു[23]. പ്രതികളിൽ പലരും പെൺകുട്ടിയുമായി രണ്ടിലേറെ തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും പെൺകുട്ടി ചെറുത്തുനിന്നിരുന്നു എന്നതിന്റെ ഒരു ലക്ഷണം പോലും ശരീരത്തിൽ കാണപ്പെട്ടിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചത് വിവാദമുണ്ടാക്കി. രോഗബാധിതയായിരുന്നുവെന്നും വേദനയനുഭവിക്കുകയായിരുന്നു എന്നും വാദമുണ്ടായിരുന്നുവെങ്കിലും ഒരു തവണ പോലും പെൺകുട്ടി കരഞ്ഞതായി വാദമില്ല എന്നും ഹൈക്കോടതിവിധിയിൽ നിരീക്ഷണമുണ്ടായിരുന്നു[12]. പെൺകുട്ടി സ്വമേധയാ ആണ് രാജുവിനൊപ്പം പോയതെന്നതിന് പീഡനത്തിനു മുമ്പ് പെൺകുട്ടി രാജുവിനെഴുതിയ ഒരു കത്ത് കോടതി തെളിവായി സ്വീകരിച്ചിരുന്നു[24]. കൂടാതെ പെൺകുട്ടി അച്ഛനമ്മമാർ അറിയാതെ ആഭരണം പണയം വച്ചു, ഹോസ്റ്റൽ ഫീസടയ്ക്കാൻ അച്ഛൻ കൊടുത്ത 450 രൂപ മറ്റാവശ്യങ്ങൾക്കായി ചിലവഴിച്ചു എന്നീ പ്രതിഭാഗത്തിന്റെ വാദങ്ങളും പെൺകുട്ടിയുടെ മാനസിക പശ്ചാത്തലം വിശകലനം ചെയ്യാനായി കോടതി പരിഗണനയിലെടുത്തു[12].
വിധിയെ തുടർന്ന് വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ ഭയപ്പെടുത്തിയിരുന്നെന്ന വാദം കോടതി കണ്ടില്ലെന്ന് അന്നേ ആരോപണമുയർന്നിരുന്നു. പ്രതികളിൽ ചിലർ, കുറ്റത്തിൽ ഉന്നത വ്യക്തികളുടെ പങ്ക് തെളിവുസഹിതം വെളിപ്പെടുത്തുമെന്ന ഭീഷണി നടത്തിയും മറ്റും കോടതിവിധി അട്ടിമറിക്കുകയായിരുന്നുവെന്നും, അതല്ല അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ബന്ധുവായ ജേക്കബ് സ്റ്റീഫനു വേണ്ടി കോടതി വിധി സ്വാധീനിക്കപ്പെട്ടു എന്നുമൊക്കെ ആരോപണമുയർന്നിരുന്നു[അവലംബം ആവശ്യമാണ്]. പിതാവും ജ്യേഷ്ഠസഹോദരനും മജിസ്ട്രേട്ടുമാരായ, നീതിന്യായവ്യവസ്ഥയിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള അഭിഭാഷകനായിരുന്ന ധർമ്മരാജനു വേണ്ടി വിധി സ്വാധീനിക്കപ്പെട്ടിരിക്കാമെന്നും അന്ന് സംശയമുയർന്നിരുന്നു[അവലംബം ആവശ്യമാണ്]. ഹൈക്കോടതി വിധി നീതിന്യായവ്യവസ്ഥയിൽ നിലനിൽക്കുന്ന ലിംഗപരമായ അസമത്വത്തെയാണ് കാണിക്കുന്നതെന്നും വാദമുണ്ടായിരുന്നു[12]. എതിർപ്പില്ലായ്മ സമ്മതത്തിന്റെ തെളിവല്ല എന്ന വസ്തുത കോടതി കണക്കിലെടുത്തില്ല എന്നും ആക്ഷേപമുണ്ട്. ജസ്റ്റിസ് കെ.എ. അബ്ദുൾ ഗഫൂർ, ജസ്റ്റിസ് ആർ. ബസന്ത് എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ച് ആയിരുന്നു കേസ് കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്തത്[23]. ഈ വിധി ഇത്തരത്തിലുള്ള മറ്റ് കേസുകളെയും ബാധിക്കുമെന്ന് വനിതാസംഘടനകളും മറ്റും ഭയന്നിരുന്നു[12]. തെളിവുകളുടെ അഭാവം കൊണ്ടല്ല ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് പിന്നീട് അഭിപ്രായപ്പെട്ടത്[16].
പ്രോസിക്യൂഷൻ കേസിൽ പ്രതികളായിട്ടുള്ളവരിൽ ധർമ്മരാജൻ ഒഴിച്ച് ബാക്കിയുള്ളവരായ ഇടുക്കി കൊന്നത്തടി പുതുച്ചിറയിൽ രാജു (പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ട് പോയ ബസ് ജീവനക്കാരൻ), ചിറക്കടവ് തെക്കേത്തുകവല കൊട്ടാടിക്കുന്നേൽ ഉഷ, ചിറക്കടവ് പുതുപ്പറമ്പിൽ പി. കെ. ജമാൽ, വെള്ളൂത്തുരുത്ത് നെല്ലിക്കൽ റെജി, പാലാ കുറിച്ചിയിൽ ചെറിയാച്ചൻ, ചിറക്കടവ് വടക്കുംഭാഗം വടക്കേക്കര ഉണ്ണികൃഷ്ണൻനായർ (ഇരുട്ടുണ്ണി), കൊഴുവനാൽ നെടുംതകിടിയിൽ അഡ്വ. ജോസ്, ചിങ്ങവനം വലിയപറമ്പിൽ ശ്രീകുമാർ, കുളത്തുമേൽ കൊല്ലാടുമുറി മാമ്പറത്തല രാജേന്ദ്രൻനായർ, അമയന്നൂർ മാവേലിൽ ജേക്കബ് സ്റ്റീഫൻ (സ്റ്റീഫൻജി, മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം), കിഴക്കേക്കര വേലക്കാട് അജി, പൊൻകുന്നം മാഞ്ഞാവിൽ കോളനി വട്ടങ്കാവുങ്കൽ സതീശൻ, മാറാടി രാമമംഗലംപേട്ട കുഴിക്കണ്ടത്തിൽ അലിയാർ, ആവോലി രാമമംഗലം കുഴിത്തൊട്ടിയിൽ മുഹമ്മദ് യൂസഫ്, രാമമംഗലം ഉണ്ണിപ്പിള്ളി പടിഞ്ഞാറെവട്ടത്ത് പുത്തൻപുരയിൽ ദാവൂദ്, എരുമേലി പുഞ്ചവയൽ കപ്ലിയിൽ തുളസീധരൻ, ചിറക്കടവ് കൊട്ടാടിക്കുന്നേൽ ജോൺ എന്ന മോഹനൻ, ചിറക്കടവ് വടക്കുംഭാഗം കണച്ചുമല രാജഗോപാലൻനായർ (കൊന്ന രാജൻ), പൊൻകുന്നം പന്തിരവേലിൽ മാത്യൂജോസഫ്, ചിറക്കടവ് തെക്കയിൽ ശ്രീകുമാർ, പുലിയന്നൂർ പടിഞ്ഞാറ്റിൻകര കരുപ്പാക്കുന്നേൽ സണ്ണിജോർജ്, കിഴതടിയൂർ കാനാട്ടുപാറ ഇല്ലിമൂട്ടിൽ ജിജി, എലിക്കുളം അഞ്ചാം മൈൽ ചീരാങ്കുഴി ജോസഫ്, ചിറക്കടവ് വടക്കുംഭാഗം ഇല്ലുത്തുംപറമ്പ് പിണമറുകിൽ സാബു, കുന്നത്തുനാട് രാമമംഗലം കീഴില്ലം മണലിക്കുടിയിൽ വർഗീസ്, വാഴൂർ പുളിക്കക്കവല തെന്നശ്ശേരി ജോർജ് ചെറിയാൻ, തിരുവല്ല തോട്ടപ്പുഴശ്ശേരി ഐക്കര വിജയകുമാർ, മാറാടി രാമമംഗലം ഉണ്ണിപ്പിള്ളിൽ പുത്തൻപുരയിൽ അഷറഫ്, ഇളങ്ങുളം കുഴിക്കാട്ടുതാഴെ ആന്റണി, രാമമംഗലം പടിഞ്ഞാറെവെട്ടത്ത് പുത്തൻവീടിൽ ഷാജി, മാറാടി ആനിക്കാട് പുത്തൻതോപ്പിൽ അനിൽ, കുടയത്തൂർ കൂവപ്പള്ളി പുളിയാങ്കുന്നേൽ സാബുമാത്യു, കൂവപ്പള്ളി മണ്ണാറക്കയം തോണ്ടിക്കടവിൽ കെ. തങ്കപ്പൻ, കുറവിലങ്ങാട് കുന്നത്തുവീട്ടിൽ മേരി, കട്ടപ്പന യാങ്കുഴിക്കര വിഴിക്കപ്പാറ വിലാസിനി എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടു[21].
ഹൈക്കോടതി വിധി പ്രകാരം 5 വർഷം വെറും തടവിനു ശിക്ഷിക്കപ്പെട്ട ധർമ്മരാജൻ പിന്നീട് പരോളിലിറങ്ങുകയും ഒളിവിൽ പോകുകയുമുണ്ടായി. സുപ്രീം കോടതിയുടെ പുനഃപരിശോധനാ നിർദ്ദേശത്തിനു ശേഷം ധർമ്മരാജൻ 2013 ഫെബ്രുവരി 15-ന് മാത്രമാണ് പിന്നീട് പോലീസ് പിടിയിലായത്[25].
സുപ്രീം കോടതി വിധി
തിരുത്തുക2013 ജനുവരി 31-ൽ സുപ്രീം കോടതി ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തുകയും[26] വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതിയിലേയ്ക്ക് കേസ് തിരികെ അയയ്ക്കുകയും ചെയ്തു. ജസ്റ്റിസ് എ.കെ. പട്നായിക്, ജ്ഞാൻസുധ മിശ്ര എന്നിവർ ഉൾപ്പെട്ട അതിവേഗ ബെഞ്ചാണു കേസ് പരിഗണിച്ചത്[1][22]. എട്ട് വർഷത്തോളം സുപ്രീം കോടതിയിൽ കെട്ടിക്കിടന്ന അപ്പീൽ അപേക്ഷയിൽ, വെറും ഒന്നരമണിക്കൂർ വാദം കേട്ട സുപ്രീം കോടതി, ഹൈക്കോടതി വിധി തെറ്റാണെന്നും, പുനർവിചാരണ ചെയ്യേണ്ടതുണ്ടെന്നും കണ്ടെത്തുകയാണുണ്ടായത്.
പ്രതികളെ വെറുതേ വിട്ടതിനെതിരായി കേരള സർക്കാരും പെൺകുട്ടിയും[27][28] കൊടുത്ത അപ്പീലിലായിരുന്നു വിധി വന്നത്. കേസിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും കക്ഷിചേർന്നിരുന്നു[28][29]. അന്വേഷണ വേളയിലും പ്രത്യേക കോടതിയുടെ വിചാരണ വേളയിലും മുഖ്യപ്രതികളിലൊരാളായിരുന്ന ധർമ്മരാജൻ ഒളിവിലായിരുന്നുവെന്നും അതിനാൽ അയാളെ ഒഴിവാക്കിയാണ് പ്രതിപ്പട്ടിക തീർത്ത് വിചാരണനടത്തിയതെന്നും, പിന്നീട് ധർമ്മരാജൻ പിടിയിലായ ശേഷം പ്രത്യേക വിചാരണ നടത്തുകയായിരുന്നുവെന്നും, പ്രതികളെ വെറുതേ വിടാൻ പ്രതിപ്പട്ടികയിലെയും മറ്റും സങ്കീർണ്ണ സാങ്കേതികപ്രശ്നങ്ങൾ പരിഗണിച്ചുവെന്നും കേരള സർക്കാരിന്റെ അഭിഭാഷകൻ കെ. പദ്മനാഭൻ നായർ അടക്കം പെൺകുട്ടിയ്ക്കായി ഹാജരായവർ സുപ്രീം കോടതിയെ അറിയിച്ചതും കോടതി കണക്കിലെടുത്തിരുന്നു[30][31]. ഹൈക്കോടതി വിധിയിൽ പെൺകുട്ടിയ്ക്കെതിരെയുള്ള പരാമർശങ്ങൾ ഞെട്ടിക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു[1].
ഹൈക്കോടതി പുനർവിചാരണാ വിധി
തിരുത്തുകഹൈക്കോടതിയുടെ വിധിപ്രസ്താവം സുപ്രീം കോടതി തള്ളിയതോടെ കേരള ഹൈക്കോടതിയിൽ കേസിന്റെ പുനർവിചാരണ തുടങ്ങുകയും 2014 ഏപ്രിൽ 4-നു വിധി പ്രസ്താവിക്കുകയും ചെയ്തു. പുതിയ വിധി ഹൈക്കോടതിയുടെ പഴയ വിധി തള്ളി പ്രത്യേക കോടതിയുടെ വിധി വ്യത്യാസങ്ങളോടെ അംഗീകരിച്ചു[30]. പുനർവിചാരണ കേട്ടതും, വിധി പ്രസ്താവിച്ചതും ജസ്റ്റിസുമാരായ കെ.ടി. ശങ്കരൻ, എം.എൽ. ഫ്രാൻസിസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ്[30].
മുഖ്യപ്രതി ധർമ്മരാജന് പ്രത്യേക കോടതി നൽകിയ ജീവപര്യന്തം തടവു ശിക്ഷ ഈ വിധിയിൽ ഹൈക്കോടതി ശരിവെച്ചു[32]. ഈ കാലയളവിനുള്ളിൽ മരണപ്പെട്ട അഞ്ചുപേരെ ഒഴിവാക്കിയായിരുന്നു വിധി. പ്രോസിക്യൂഷൻ കേസിലെ പ്രതികളിൽ ഏഴുപേരെ ഹൈക്കോടതി തെളിവിന്റെ അഭാവം, കൃത്യമായി തിരിച്ചറിയാതിരിക്കൽ, സംശയത്തിന്റെ ആനുകൂല്യം എന്നീ കാരണങ്ങളാൽ വിട്ടയച്ചു(൨)[7]. അന്വേഷണത്തിൽ ചെറിയ പാളിച്ചകളുണ്ടായിട്ടുണ്ടെന്നും, എന്നാലത് ഗൗരവകരമായ മേഖലകളിലല്ലെന്നും, അക്കാരണം കൊണ്ട് പ്രതികളെ വെറുതേ വിടുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി[33].
ജസ്റ്റിസ് ആർ. ബസന്ത് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ച് പഴയ വിധിയിൽ പെൺകുട്ടിക്കെതിരെ നടത്തിയിരുന്ന, പെൺകുട്ടി ബാലവേശ്യയാണെന്നും, മൊഴി അവിശ്വസനീയമാണെന്നും ഉള്ള പ്രസ്താവങ്ങൾ പുതിയ വിധിയിൽ നീക്കം ചെയ്യുകയും, പെൺകുട്ടിയുടെ മൊഴി വിശ്വസനീയമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു[30]. കുട്ടിയെ ഭയപ്പെടുത്തിയിരുന്നെന്നുള്ള വാദം പഴയ ബഞ്ച് കണക്കിലെടുത്തിരുന്നില്ലെങ്കിലും ഈ ബഞ്ച് കണക്കിലെടുത്തു. കുട്ടി പെട്ടെന്ന് പേടിക്കുന്ന സ്വഭാവമുള്ളവളായിരുന്നുവെന്നും സാക്ഷിമൊഴികളിൽ നിന്ന് ഹൈക്കോടതി അനുമാനിച്ചു. തന്നെ പീഡിപ്പിച്ചവരോടു തന്നെ രക്ഷപെടുത്തണമെന്നും, ദയവുകാട്ടണമെന്നും കുട്ടി പറഞ്ഞിരുന്നതായും ഹൈക്കോടതി കണ്ടെത്തി. മൊഴിയിലെ ഏതാനം ലഘു വൈരുദ്ധ്യങ്ങൾ സ്വാഭാവികമാണെന്നും, അത് പെരുപ്പിച്ച് കാട്ടേണ്ടന്നും കോടതി നിരീക്ഷിച്ചു. കുട്ടി വേശ്യാവൃത്തിയിലേർപ്പെട്ടെന്ന വാദം നിലനിൽക്കില്ലെന്നും, പീഡനത്തിനിടെ സ്വന്തം ആഭരണങ്ങൾ വരെ നഷ്ടപ്പെട്ടതല്ലാതെ ഒന്നും നേടിയില്ലെന്നും ഹൈക്കോടതി വിധിയിൽ നിരീക്ഷിച്ചു[33]. പഴയ വിധിയുടെ പശ്ചാത്തലത്തിൽ കോടതി പ്രതിഭാഗം അഭിഭാഷകരോട് പെൺകുട്ടി വേശ്യാവൃത്തിയാണോ ചെയ്തതെന്ന് ചോദിച്ചതിനെ തുടർന്ന് അഭിഭാഷകർ അങ്ങനെയഭിപ്രായം ഇല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്[34]. കൗമാരക്കാരിയായ കുട്ടി തന്റെ കാമുകനോടുള്ള സ്നേഹം മൂലം ചെയ്ത ചെറിയ കുറ്റങ്ങൾ കുട്ടി ദുർമാർഗ്ഗിയായതുകൊണ്ടല്ലെന്നും, കുട്ടിയുടെ ആത്മാർത്ഥതയെ കാമുകൻ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു[35]. നിർബന്ധിത ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കിയെന്ന മെഡിക്കൽ റിപ്പോർട്ടുകളിലെ കണ്ടെത്തലുകളും കോടതി കണക്കിലെടുത്തു.
മുൻവിധിയിൽ നിന്ന് വ്യത്യസ്തമായി ഹൈക്കോടതി വിധി പൊതുവേ സ്വീകരിക്കപ്പെട്ടു[36][37][38][39]. പഴയ വിധി നടത്തിയ ബഞ്ചിലുണ്ടായിരുന്ന, പിന്നീട് വ്യത്യസ്ത വേദികളിൽ 'പെൺകുട്ടി ബാലവേശ്യയായിരുന്നു' എന്നാവർത്തിച്ച ബസന്തിനുള്ള മറുപടിയാണ് ഹൈക്കോടതി വിധി എന്ന് പെൺകുട്ടിയുടെ പിതാവ് അഭിപ്രായപ്പെട്ടിട്ടുണ്ട്[40][39].
രാഷ്ട്രീയപ്രവർത്തകരുടെ പങ്ക്
തിരുത്തുകവിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് കേസ് വിവിധ തലങ്ങളിൽ വെല്ലുവിളിയായി. കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതാക്കൾ കേസിൽ ഉൾപ്പെടുകയോ സംശയത്തിന്റെ നിഴലിലാകുകയോ ചെയ്തപ്പോൾ, കോൺഗ്രസ്സ്[18] ജെ.എസ്.എസ്.[18], കേരളാ കോൺഗ്രസ്[41] തുടങ്ങിയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ കേസിൽ പ്രതികളായി. പ്രധാന പ്രതിയായിരുന്ന ധർമ്മരാജൻ എസ് എഫ് ഐ സജീവപ്രവർത്തകനായിരുന്നു[42]. അഭിഭാഷകനായിരിക്കുമ്പോൾ പൊൻകുന്നത്തിനടുത്ത് ചേനപ്പാടിയിൽ അടിപിടിക്കേസിൽ ഉൾപ്പെട്ടതാണ് ധർമ്മരാജൻ ആ പാർട്ടിക്ക് അനഭിമതനാകാൻ കാരണം. തുടർന്ന് ജെ.എസ്.എസി.ൽ ചേരുകയും[42] പാർട്ടിയുടെ ഘടകം പൊൻകുന്നം പ്രദേശത്ത് രൂപീകരിക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ച്, പ്രാദേശിക നേതാവായി മാറുകയും ചെയ്തു[അവലംബം ആവശ്യമാണ്]. 28-ാംപ്രതി ജോർജ്ജ് ചെറിയാൻ മുമ്പ് മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ ചെയർമാനും, സ്റ്റുഡന്റ് ഡീനും ആയിരുന്നു[43].
കോട്ടയം ഡി.സി.സി. സെക്രട്ടറിയും കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാവുമായിരുന്ന ജേക്കബ് സ്റ്റീഫൻ എന്ന സ്റ്റീഫൻജി ആണ് പീഡനക്കേസിൽ ഉൾപ്പെട്ട ഒരു പ്രധാന രാഷ്ട്രീയപ്രവർത്തകൻ. അക്കാലത്ത് ഇയാൾ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. കേസിന്റെ ആദ്യകാലങ്ങളിൽ സജീവരാഷ്ട്രീയത്തിൽ നിന്നും മാറി നിന്നിരുന്നുവെങ്കിലും പിന്നീട് വീണ്ടും സജീവമായി. പ്രത്യേക കോടതി ശിക്ഷ, 2014-ൽ ഹൈക്കോടതി ശരി വെക്കുന്ന വേളയിൽ ഇയാൾ കോട്ടയം സഹകരണ-കാർഷിക ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റായിരുന്നു. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസനബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി ഇയാൾ വഹിക്കുന്നുണ്ടായിരുന്നു. അയർക്കുന്നം സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗവും[41] കോട്ടയം ഭൂപണയ ബാങ്കിന്റെ പ്രസിഡന്റുമായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.[44] കേരള കോൺഗ്രസ് (എം) നേതാവായിരുന്ന അഡ്വ. നെടുംതകടിയേൽ ജോസ് ആണ് കേസിലുൾപ്പെട്ട മറ്റൊരു പ്രമുഖൻ[41]. ഇവരിരുവർക്കും ഹൈക്കോടതി പുനർവിചാരണയെത്തുടർന്ന് തടവിലാകേണ്ട സാഹചര്യമുണ്ടായെങ്കിലും വിവിധ തലങ്ങളിലുള്ള കോടതി നടപടികൾ ഉപയോഗിച്ച് തടവിൽ പോകുന്നതിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ടതിനെ തുടർന്ന് കോടതി വിധി വന്ന് ആറുമാസത്തിനുശേഷം തടവിൽ പോകേണ്ടി വന്നു[45][46].
കേസിൽ സംശയത്തിലായിരുന്ന പി.ജെ. കുര്യന് അനുകൂലമായി, ബി.ജെ.പി.യുടെ അന്നത്തെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മൊഴി നൽകിയത് ബി.ജെ.പി.യ്ക്കുള്ളിലും വിവാദമുണ്ടാക്കിയിരുന്നു[47]. 2013 ജനുവരി അവസാനം എൻ.എസ്.എസും കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പ് സമയത്ത് ധാരണയുണ്ടായിരുന്നെന്ന എൻ.എസ്.എസ്. സെക്രട്ടറി സുകുമാരൻ നായരുടെ വാദം, മറ്റെല്ലാ കോൺഗ്രസ് നേതാക്കളും തള്ളിക്കളഞ്ഞിട്ടും. പി.ജെ. കുര്യൻ മാത്രം പിന്തുണച്ചത്, സൂര്യനെല്ലി കേസിൽ നിന്നും രക്ഷപെടാനുള്ള വഴിയൊരുക്കിയതിനുള്ള നന്ദിപ്രകടനമായിട്ടാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 2013 ജനുവരി 31-നു സുപ്രീം കോടതി വിധിയെത്തുടർന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷനായ പി.ജെ. കുര്യൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് വൻവിവാദം ഉണ്ടായിയെങ്കിലും, കുര്യനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതാണെന്ന വാദമാണ് ഉമ്മൻ ചാണ്ടി സർക്കാർ പൊതുവേ കൈക്കൊണ്ടത്. കേസിനിടെ എല്ലാ രാഷ്ട്രീയപാർട്ടിക്കാരും തന്നെ സഹായിച്ചിട്ടുണ്ടെന്നും, പി.ജെ. കുര്യനെതിരായി മൊഴി കൊടുക്കരുതെന്ന് ഭരണകക്ഷിയിലെ (യു.ഡി.എഫ്.) പല അംഗങ്ങളും അന്ന് ജയിലിൽ വന്നുകണ്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ധർമരാജൻ അവകാശപ്പെട്ടിട്ടുണ്ട്[48].
പി.ജെ. കുര്യന്റെ പങ്കാളിത്തം സംബന്ധിച്ച സംശയം
തിരുത്തുക![](http://upload.wikimedia.org/wikipedia/commons/thumb/f/f9/P._J._Kurien_portrait.jpg/220px-P._J._Kurien_portrait.jpg)
കേസന്വേഷണത്തിന്റെ വേളയിൽ അന്നു കേന്ദ്രമന്ത്രിയായിരുന്ന പി.ജെ. കുര്യന്റെ പേരും പെൺകുട്ടി പറഞ്ഞുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അദ്ദേഹത്തിനെതിരെ കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് പെൺകുട്ടി അദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ഒന്നാം ക്ളാസ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‌തു. ഈ കേസിൽ ഹാജരാകാൻ കുര്യനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ കുര്യൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അത് കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയിൽ കുര്യൻ അപ്പീൽ നൽകി. പീരുമേട് കോടതിയുടെ നടപടികൾ നിർത്തിവയ്ക്കാനായിരുന്നു സുപ്രീം കോടതിവിധി[49].
സൂര്യനെല്ലി കേസിൽ കുര്യനനുകൂലമായി മൊഴി മാറ്റാൻ അന്വേഷണോദ്യോഗസ്ഥനിൽ നിന്ന് സമ്മർദ്ദമുണ്ടായി എന്ന് പെൺകുട്ടി പറഞ്ഞിട്ടുണ്ട്. സാങ്കേതികത്വം പറഞ്ഞും കുര്യനെപ്പോലെയുള്ള ഉന്നതനെ കേസിലുൾപ്പെടുത്തിയാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് പറഞ്ഞും മൊഴി മാറ്റാൻ സമ്മർദ്ദമുണ്ടായി എന്ന് ചാനൽ അഭിമുഖത്തിൽ പെൺകുട്ടി വെളിപ്പെടുത്തിയത്. രക്ഷിക്കണം എന്നപേക്ഷിച്ചിട്ടും കുര്യൻ ഉപദ്രവിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു[50]. ശാരീരിക പ്രത്യേകതകളും ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങളും പെൺകുട്ടി മൊഴിയിൽ നൽകിയിരുന്നു എന്ന് പലരും പറയുന്നു.[51]. പി.ജെ. കുര്യനെതിരെ പെൺകുട്ടിയുടെ മാതാവ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും കത്ത് അയച്ചിരുന്നു[50]. കുര്യൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെട്ടെന്നാണ് ഇവരുടെ വിശ്വാസം.
2013-ൽ രാജ്യസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ പി.ജെ. കുര്യനെ പ്രതിയാക്കണം എന്നപേക്ഷിച്ച് പെൺകുട്ടി അയച്ച കത്ത് പുറത്തുവന്നിരുന്നു[52][53]. 2013-ൽ വിവാദങ്ങളെത്തുടർന്ന് എൻ.ഡി.റ്റി.വി.യിൽ നടന്ന അഭിമുഖത്തിനിടെ കുര്യൻ ഇറങ്ങിപ്പോയത് വാർത്തയായിരുന്നു[54]. മറ്റൊരു ചാനൽ ചർച്ചയിൽ നിന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുര്യനെ സംബന്ധിച്ച ചോദ്യങ്ങളെ തുടർന്ന് അക്കാലത്ത് ഇറങ്ങിപ്പോയതും വാർത്തയായിരുന്നു[55].
കേസിലെ പ്രധാന പ്രതിയായ ധർമ്മരാജൻ പി.ജെ. കുര്യൻ തന്റെ കാറിൽ കുമളി ഗസ്റ്റ് ഹൗസിൽ വന്നിരുന്നു എന്ന് മാതൃഭൂമി ചാനലിൽ നടത്തിയ അഭിമുഖത്തിൽ പറയുകയുണ്ടായി. സുഹൃത്തുക്കളായ ഉണ്ണി, ജമാൽ, ചെറിയാൻ എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നു എന്നും ധർമ്മരാജൻ അവകാശപ്പെട്ടിരുന്നു. കുര്യനെത്തിയത് 1996 ഫെബ്രുവരി 19-ന് ആണെന്നും, അത് കേസിലെ മറ്റൊരു പ്രതിയും കോൺഗ്രസ് നേതാവുമായിരുന്ന ജേക്കബ് സ്റ്റീഫൻ അറിയിച്ചിട്ടായിരുന്നുവെന്നുമാണ് ധർമ്മരാജൻ അവകാശപ്പെട്ടത്[56]. പി.ജെ. കുര്യൻ ഇക്കാര്യങ്ങൾ നിഷേധിക്കുകയുണ്ടായി[48]. തുടർന്ന് പുതിയ സാഹചര്യമുണ്ടായെന്ന കാരണത്താൽ, സൂര്യനെല്ലി കേസിലെ ഇരയായ പെൺകുട്ടി പീരുമേട് മജിസ്ട്രേട്ട് കോടതിയിൽ കുര്യനെ, തെളിവില്ലെന്ന കാരണത്താൽ വിട്ടയച്ച കോടതിവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകുകയുണ്ടായി. എന്നാൽ വാദം നടന്ന മെയ് 28-നു, കുര്യനെ അറിയില്ലെന്നും, റിപ്പോർട്ടറുടെ നിരന്തരമായ ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയാണ് കുര്യനുൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതെന്നും, ചാനലിനു അഭിമുഖം നൽകിയപ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്നും ധർമ്മരാജൻ വക്കീൽ മുഖാന്തരം മൊഴിമാറ്റി സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി[57][58]. തുടർന്ന് കോടതി ഹർജി തള്ളുകയുണ്ടായി[59][60]. അതിനു ശേഷം ഇതേ വിഷയത്തിൽ പി.ജെ. കുര്യനെ കേസിൽ നിന്നും ഒഴിവാക്കിക്കൊണ്ട് 2006-ൽ ഹൈക്കോടതി നടത്തിയ വിധിക്കെതിരെ, പെൺകുട്ടി 2013-ൽ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുകയും, 2006-ൽ പരാതിക്കാരിയുടെ വാദം കേൾക്കാതെ കുര്യനെ കേസിൽ നിന്ന് ഒഴിവാക്കിയത് ശരിയായിരുന്നില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു[61][62].
പിന്നീട് സർക്കാർ ജോലി ലഭിച്ച പെൺകുട്ടിയ്ക്കെതിരെ, സുപ്രീം കോടതിയിൽ അപ്പീൽ പരിഗണനയ്ക്കെടുക്കുന്നതിനു മുമ്പായി അഴിമതിക്കേസ് കെട്ടിച്ചമച്ചെന്നും കുര്യനെതിരെ ആരോപണമുണ്ട്[63].
കുര്യനനുകൂലമായ വാദങ്ങൾ
തിരുത്തുകഉന്നത പോലീസ് ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ വ്യത്യസ്തമായ നാല് അന്വേഷണങ്ങളിൽ കുര്യന് ആ സമയത്ത് കുമളിയിൽ ചെല്ലാൻ കഴിയില്ലെന്ന സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നതാണ് പ്രധാന വാദം[64]. വൈകിട്ട് 4.45നു തിരുവല്ലയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നിന്ന് കുര്യൻ ഫോൺ ചെയ്തതിനു തെളിവുണ്ടെന്നും, 10.20-നു കുര്യൻ സ്വന്തം വീട്ടിലെ ഫോണിൽ നിന്ന് എസ്.പി.യ്ക്ക് ഫോൺ ചെയ്തെന്നതിനു തെളിവുണ്ടെന്നുമാണ് ഇവയിൽ പ്രധാനം[64]. ഇതിനിടയിലുള്ള സമയത്തിനിടയിൽ കുര്യന് കുമളിയിൽ ചെന്ന് തിരിച്ചുവരാൻ കഴിയില്ലെന്നാണ് വാദിക്കപ്പെടുന്നത്. കുര്യനെതിരായ ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന അവസരങ്ങളിലാണ് ഉയർന്ന് വന്നതെന്നും ആരോപിക്കപ്പെടുന്നു[64]. എന്നാൽ 2013 തുടക്കം, പ്രത്യേകിച്ച് രാഷ്ട്രീയ സാഹചര്യങ്ങളൊന്നുമില്ലാത്ത അവസരത്തിലാണ് കുര്യനെതിരെ ആരോപണങ്ങളുയർന്നത്. കുര്യനനുകൂലമായി 12 അലിബി തെളിവുകൾ ഉണ്ടെന്നും അവയിൽ രണ്ടുപേർ മാത്രമേ തങ്ങളുടെ മൊഴി തിരുത്തിയിട്ടുള്ളുവെന്നും വാദിക്കപ്പെടുന്നു[64].
കുര്യനെതിരായ വാദങ്ങളും ആരോപണങ്ങളും
തിരുത്തുകരാജ്യസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ കുര്യനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അയച്ച കത്തിനെ സംബന്ധിച്ച വാർത്ത പുറത്തുവന്നതിനുശേഷം, അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ.കെ. ജോഷ്വാ എന്ന ഉദ്യോഗസ്ഥൻ പി.ജെ. കുര്യനെ കേസിൽ നിന്ന് ഒഴിവാക്കാൻ അന്വേഷണസംഘത്തലവൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. പെൺകുട്ടിയുടെ മൊഴി കണക്കിലെടുക്കാതെ സംഭവസമയത്ത് പി.ജെ. കുര്യൻ കുമളിയിൽ എത്തിയില്ല എന്ന് സാക്ഷിമൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ള നിഗമനത്തിലെത്തുകയായിരുന്നു അന്വേഷണസംഘത്തലവനായ സിബി. കെ. മാത്യൂസ് ചെയ്തതെന്നും കെ.കെ. ജോഷ്വാ അവകാശപ്പെട്ടിരുന്നു. അന്ന് എൻ.എസ്.എസ്. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സുകുമാരൻ നായരുടെ മൊഴി മാത്രമാണ് പി.ജെ. കുര്യനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുവാൻ അടിസ്ഥാനമാക്കിയതത്രേ[65]. അക്കാലത്ത് ബി.ജെ.പി. ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന കെ.എസ്. രാജൻ നൽകിയ പി.ജെ. കുര്യന് അനുകൂലമായ മൊഴിയും കുര്യനെ കേസിൽ നിന്ന് ഒഴിവാക്കാൻ കാരണമായത്രേ.
ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ മൊഴിയിൽ ഇതുവരെ വൈരുദ്ധ്യങ്ങളില്ല എന്നതും സൂര്യനെല്ലിക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും പ്രശസ്ത അഭിഭാഷകനുമായിരുന്ന ജനാർദ്ദനക്കുറുപ്പിന്റെ നിയമോപദേശം പ്രതിപ്പട്ടികയിൽ പി.ജെ. കുര്യന്റെ പേര് ഉൾപ്പെടുത്തുന്നതിനനുകൂലമായിരുന്നു എന്നതും മൂലം ഇദ്ദേഹത്തിന്റെ നിരപരാധിത്വത്തെപ്പറ്റി പൂർണ്ണമായ അന്വേഷണം നടത്തുന്നതിന് ബാദ്ധ്യതയുണ്ട് എന്നാണ് ജോഷ്വയുടെ അഭിപ്രായം[65]. സിബി മാത്യൂസ് പെൺകുട്ടിയെയും മാതാപിതാക്കളെയും ഇക്കാര്യത്തിൽ ചോദ്യം ചെയ്യാൻ തയ്യാറായിരുന്നില്ലെന്നും മറ്റു പ്രതികളെയെല്ലാം തിരിച്ചറിയൽ പരേഡിലൂടെ പെൺകുട്ടി തിരിച്ചറിഞ്ഞുവെങ്കിലും കുര്യനെതിരേ തിരിച്ചറിയൽ പരേഡ് നടത്തിയില്ല എന്നും അഡ്വക്കേറ്റ് ജനാർദ്ദനക്കുറുപ്പ് എന്റെ ജീവിതം എന്ന ആത്മകഥയിൽ പ്രസ്താവിച്ചിട്ടുണ്ട്[66]. ജനാർദ്ദനക്കുറുപ്പ് തന്റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാഷ്ട്രീയ ഇടപെടലുകളെത്തുടർന്ന് രാജിവെയ്ക്കുകയാണുണ്ടായത്[67]. അഡ്വ. ജനാർദ്ദനക്കുറുപ്പ്, പെൺകുട്ടിയെ തന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യണമെന്ന് സിബി മാത്യുവിനോട് ആവശ്യപ്പെട്ടെങ്കിലും, അതിനവസരമുണ്ടായിട്ടും സിബി മാത്യു അങ്ങനെ ചെയ്തില്ലെന്നും ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്[68]. പി.ജെ. കുര്യൻ കേസിൽ നിന്നൊഴിവാക്കപ്പെട്ടത് അക്കാലത്ത് പുതിയതായി അധികാരമേറ്റ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണെന്നാണ് ജനാർദ്ദനക്കുറുപ്പിന്റെ പക്ഷം[68]. കുര്യൻ കാലിൽ വീണപ്പോൾ നായനാർ ഒഴിവാക്കിയിട്ടുണ്ടാകുമെന്നാണ് 2013 ഫെബ്രുവരിയിൽ സി.പി.ഐ. (എം) സംസ്ഥാന സമിതി അംഗമായ എം.എം. ലോറൻസ് ഇക്കാര്യത്തിൽ പ്രതികരിച്ചത്[69]. അന്ന് നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പിന്നീട് ലൈംഗികാപവാദത്തെത്തുടർന്ന് സി.പി.ഐ.(എം)-ൽ നിന്നു പുറത്തായ പി. ശശി, അന്ന് അഡ്വക്കേറ്റ് ജനറൽ ആയിരുന്ന എം.കെ. ദാമോദരൻ എന്നിവരുടെ സമീപനം കുര്യനെ ഒഴിവാക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നും, നായനാർ തെറ്റുകാരനല്ലെന്നുമാണ് വി.എസ്. അചുതാനനന്ദന്റെ പക്ഷം[70].
സൂര്യനെല്ലിക്കേസിൽ പി.ജെ. കുര്യൻ ഉൾപ്പെടാതെ പോയത് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന്റെ താത്പര്യം കൊണ്ടാണെന്ന് ഇന്ത്യാവിഷൻ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന എം.പി. ബഷീർ തന്റെ സ്മാർത്തം, സൂര്യനെല്ലി, ഐസ്ക്രീം - മൂന്ന് കുറ്റവിചാരണകൾ എന്ന പുസ്തകത്തിൽ ആരോപിക്കുന്നു[68]. നാൽപ്പത് വയസ്സുള്ള, ഖദർധാരിയായ പേരറിയാത്ത വ്യക്തിയെക്കുറിച്ച് അന്വേഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സിബി മാത്യൂസിന്റെ കുറ്റപത്രം അവസാനിക്കുന്നതെങ്കിലും, അതിനു മുമ്പു തന്നെ പെൺകുട്ടി പി.ജെ. കുര്യനെ തിരിച്ചറിഞ്ഞിരുന്നു എന്ന് എം.പി. ബഷീർ പറയുന്നു. പെൺകുട്ടി സിബി മാത്യൂസിന് നൽകിയ ആദ്യമൊഴിയിൽ പി.ജെ. കുര്യനെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടെങ്കിലും രണ്ടാമത്തെ മൊഴിയിൽ അതില്ല. ഇത് മനഃപൂർവ്വമാണെന്ന് ആരോപിക്കപ്പെടുന്നു. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക്, 1996 മാർച്ച് 28-നു സ്വന്തം കൈയൊപ്പിട്ട് പെൺകുട്ടി നൽകിയ പരാതിയിലും പി.ജെ. കുര്യനെ പേരെടുത്ത് പരാമർശിക്കുന്നുണ്ട്[68].
പീഡനം നടന്ന ദിവസം കുര്യൻ കുമിളി ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നതായി കുഞ്ഞൂട്ടി എന്നൊരു തൊഴിലാളി വെളിപ്പെടുത്തുകയുണ്ടായി[71][72]. സിബി മാത്യൂസിന് അന്വേഷണ സമയത്ത് പി.ജെ. കുര്യന് അനുകൂലമായ മൊഴി നൽകിയ ബി.ജെ.പി. നേതാവ് കെ.എസ്. രാജൻ 2013-ൽ സുപ്രീം കോടതി വിധിയെത്തുടർന്ന്, പി.ജെ. കുര്യനെ കണ്ട സമയവും തീയതിയും ഉറപ്പില്ലെന്ന് മൊഴി തിരുത്തിയിട്ടുണ്ട്[47]. കെ.എസ്. രാജനെ സാക്ഷിയാക്കാൻ മുൻകൈയെടുത്ത കോൺഗ്രസ് നേതാവ് ചാർലി എബ്രഹാം, പി.ജെ. കുര്യനു വേണ്ടി സാക്ഷി പറയാൻ രാജന് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിരുന്നു[73][74].
പീഡനാനന്തര കാലം
തിരുത്തുകപെൺകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം
തിരുത്തുകപീഡനാനന്തരം പോലീസ് പെൺകുട്ടിയേയും കൊണ്ട് മദ്ധ്യകേരളത്തിലൂടെ നടത്തിയ തെളിവെടുപ്പ് ഏറെ വിവാദമായിരുന്നു. പെൺകുട്ടിയ്ക്കും കുടുംബത്തിനും അത് മറ്റൊരു മാനസികവും സാമൂഹികവുമായ പീഡനമായിരുന്നുവെന്ന് ആദ്യകാലം മുതൽക്കേ പെൺകുട്ടിയുടെയൊപ്പം നിന്നിരുന്ന സുഗതകുമാരി അടക്കമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. പീഡനം പോലീസിലറിയിക്കുകയും പത്രമാദ്ധ്യമങ്ങളിൽ വാർത്ത തുടർച്ചയായി വരികയും ചെയ്തതോടെ ആ കുടുംബം സമൂഹത്തിൽ നിന്നും, മറ്റു ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ടു[75]. പെൺകുട്ടിയുടെ പിതാവിന്റെ അമ്മയുടെ മരണം പോലും മറ്റു ബന്ധുക്കൾ അവരെ അറിയിച്ചിരുന്നില്ല. വാർത്ത പത്രത്തിൽ വന്നപ്പോഴാണ് അവരക്കാര്യമറിയുന്നത്. കുടുംബസ്വത്തിന്റെ വിഹിതവും നിഷേധിക്കപ്പെട്ടു[76]. പിതാവ് 2003-ൽ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുക ഉപയോഗിച്ച് സൂര്യനെല്ലിയിലെ സ്ഥലത്ത് വീടുവെച്ചെങ്കിലും ഒറ്റപ്പെടലിന്റെ പാരമ്യത്തിൽ സ്ഥലം വിറ്റ് സൂര്യനെല്ലി വിട്ടു[76]. സൂര്യനെല്ലിപ്പെൺകുട്ടിയുടെ വീടും സാദ്ധ്യമെങ്കിൽ പെൺകുട്ടിയേയും കാണാൻ വരുന്ന വിനോദസഞ്ചാരികളും ഈ മാറ്റത്തിനു കാരണമായി[77] ജ്യേഷ്ഠ സഹോദരി നഴ്സിങ് പഠനം പൂർത്തിയാക്കി മുമ്പേ ജോലിയിൽ പ്രവേശിച്ചെങ്കിലും വിവാഹിതയായിട്ടില്ല.
പീഡനത്തിനിരയായ പെൺകുട്ടിക്ക് ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ വാണിജ്യനികുതി വകുപ്പിൽ ജോലി നൽകിയിരുന്നു. എന്നാൽ 2012 ഫെബ്രുവരി 6-ന് പോലീസ് പെൺകുട്ടിയെ സാമ്പത്തിക തിരിമറി ആരോപിച്ച് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. 2010-ൽ ചങ്ങനാശ്ശേരിയിൽ സെയിൽസ് ടാക്സ് വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ സാമ്പത്തിക തിരിമറികളിലൂടെ 2,26,000 രൂപതട്ടിയെടുത്തു എന്നായിരുന്നു കേസ്. ഓഡിറ്റിങ്ങിനു ശേഷമാണ് ഈ ആരോപണമുണ്ടായത്. പെൺകുട്ടിയെ ഇതിനെത്തുടർന്ന് സസ്പെന്റ് ചെയ്യുകയുമുണ്ടായി. പിന്നീട്, ജനകീയ സമ്മർദങ്ങൾക്കൊടുവിൽ സസ്പെൻഷൻ പിൻവലിക്കുകയും ഇതിനുശേഷം ശിക്ഷ എന്ന നിലയിൽ പെൺകുട്ടിയെ കോട്ടയത്തേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇവിടെയാണ് കുട്ടി ഇപ്പോൾ ജോലി ചെയ്യുന്നത്. സുപ്രീം കോടതിയിൽ പെൺകുട്ടിയുടെ കേസ് വാദത്തിനെടുക്കുന്നതിനു മുന്നോടിയായി[78] പി.ജെ. കുര്യനുൾപ്പെടെയുള്ള തൽപ്പരകക്ഷികൾ ഈ കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്[63][79]. പീഡനക്കേസിലെ മറ്റൊരു പ്രതിയായ ജേക്കബ് സ്റ്റീഫന്റെ സഹപാഠിയായിരുന്നു അഴിമതിക്കേസിലെ അന്വേഷണോദ്യോഗസ്ഥൻ എന്നും ആരോപണമുണ്ടായിരുന്നു[79]. ഒരിക്കൽ തന്റെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചതിനെതിരെയും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്[80].
2013-ൽ സുപ്രീം കോടതി വിധിയെത്തുടർന്ന്, ഹൈക്കോടതി വിധി പറഞ്ഞ ബഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് ആർ. ബസന്ത് പെൺകുട്ടി ബാലവേശ്യാവൃത്തിയിലായിരുന്നു ഏർപ്പെട്ടതെന്ന് ന്യായീകരിച്ചത് ഇൻഡ്യാവിഷൻ ചാനൽ ഒളികാമറ ഉപയോഗിച്ച് ചിത്രീകരിച്ച് പ്രക്ഷേപണം ചെയ്യുകയുണ്ടായി. ബാലവേശ്യാവൃത്തി ബലാത്സംഗമല്ല എന്നും സൂര്യനെല്ലിയിലെ പെൺകുട്ടി ഇത്തരത്തിൽ ഉപയോഗിക്കപ്പെട്ടതിന് സുദൃഢമായ തെളിവുകളുണ്ട് എന്നും അദ്ദേഹം പറയുകയുണ്ടായി. പെൺകുട്ടി വിദ്യാർഥിയായിരിക്കുമ്പോൾതന്നെ വഴിപിഴച്ചുപോയിരുന്നുവെന്നും പക്വതയില്ലാത്തവളാണെന്നും ബസന്ത് വിശദീകരിക്കുകയുണ്ടായി. ഇത് വൻവിവാദത്തിന് വഴിവച്ചു[81]. ബസന്ത് മാപ്പുപറയണമെന്ന ആവശ്യം പല കോണിൽ നിന്നും ഉയരുകയുണ്ടായി[82]. ബസന്തിനെ, കെ. സുധാകരൻ ന്യായീകരിച്ചതും[83] വ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു.
സുപ്രീം കോടതി വിധിയെത്തുടർന്നു തന്നെ വിവാദങ്ങൾ ഉണ്ടായപ്പോൾ പെൺകുട്ടിയെയും കുടുംബത്തെയും പള്ളിയിൽ ചെല്ലുന്നതിൽ നിന്നും വിലക്കിയതായി വാർത്ത വന്നിരുന്നു[84][85]. കുടുംബത്തെയും കുട്ടിയേയും എല്ലാവരും തിരിച്ചറിഞ്ഞതിനാൽ ഇടവകാംഗങ്ങൾക്ക് അപമാനമുണ്ടാകുന്നതിൽ പ്രശ്നങ്ങളവസാനിക്കുന്നതുവരെ പള്ളിയിൽ ചെല്ലേണ്ടതില്ലെന്ന് വികാരി ആവശ്യപ്പെട്ടെന്നായിരുന്നു വാർത്ത[85]. തുടർന്ന് കുടുംബത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് വിജയപുരം ബിഷപ്പ് അറിയിക്കുകയുണ്ടായി[84].
2017-ൽ സിബി മാത്യൂസിന്റെ നിർഭയം എന്ന ആത്മകഥയിലെ പരാമർശങ്ങൾ(൩) അപകീർത്തികരമാണെന്ന് പെൺകുട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്[86]. നിറം പിടിപ്പിച്ചതും ഊഹോപോഹങ്ങൾ നിറഞ്ഞതുമായ ഇത്തരം ആക്ഷേപങ്ങൾ കുടുംബത്തെ ആകെ തകർത്തുവെന്ന് പെൺകുട്ടി ആരോപിക്കുന്നു[87].
സമൂഹത്തിൽ
തിരുത്തുകകേരളത്തിൽ സ്ത്രീപീഡന സംഭവങ്ങളുണ്ടാവുമ്പോഴൊക്കെ സൂര്യനെല്ലി കേസും ഓർമ്മിക്കപ്പെടാറുണ്ട്. ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചലച്ചിത്രം സൂര്യനെല്ലി സ്ത്രീപീഡനക്കേസിന്റെ പശ്ചാത്തലത്തിൽ എടുത്ത ചിത്രമാണ്. സൂര്യനെല്ലി സ്ത്രീപീഡനക്കേസിലെ ഹൈക്കോടതി വിധിക്കെതിരേയും ദൈവത്തിനെതിരേയുമുള്ള തന്റെ എതിർപ്പായിരുന്നു ആ ചലച്ചിത്രം എന്ന് സംവിധായകൻ ലാൽ ജോസ് പ്രസ്താവിച്ചിട്ടുണ്ട്[88]. ഈ ചിത്രത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ വേഷം ചെയ്ത സലീം കുമാറിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ലഭിക്കുകയുണ്ടായി[89]. കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പക്ഷത്ത് നിന്ന പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തിനും പ്രതികാര നടപടികൾ നേരിടേണ്ടി വന്നിരുന്നു എന്നു പറയപ്പെടുന്നു[14].
പ്രതികളായവരിൽ നിരവധി പേരുടെ കുടുംബവും തകർന്നു പോയി. പ്രതികളിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു[90]. 39-ാം പ്രതി വിലാസിനി അവകാശപ്പെടുന്നത് ആശുപത്രി നേഴ്സായിരുന്ന താൻ, മലയാളിയാണെന്ന മുൻപരിചയം മാത്രമുണ്ടായിരുന്ന ധർമ്മരാജന്റെ സഹോദരിയെന്ന് പരിചയപ്പെടുത്തിയ പെൺകുട്ടിയെ ഒരു രാത്രി കൂടെത്താമസിപ്പിച്ചതേയുള്ളുവെന്നും, അന്വേഷണസംഘം സാക്ഷിയാക്കാമെന്ന് പറഞ്ഞ് അവസാനപ്രതി ആക്കുകയായിരുന്നു എന്നുമാണ്. ഹൈക്കോടതി പുനർവിചാരണയിൽ വെറുതേ വിടപ്പെട്ട വിലാസിനി, ഏലത്തോട്ടത്തിൽ കൂലിപ്പണിയെടുക്കുന്നു[91]. ഒന്നാം പ്രതി രാജുവും അന്വേഷണസംഘം മനഃപൂർവ്വം കുടുക്കിയതാണെന്ന് മുമ്പ് അവകാശപ്പെട്ടിരുന്നു[92].
ഹൈക്കോടതി 2005-ൽ നടത്തിയ വിധിയിൽ, കേന്ദ്ര നിയമ കമ്മീഷൻ അതിന്റെ 84-ാം റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നതുപോലെ, പെൺകുട്ടികൾക്ക് ലൈംഗിക സ്വാതന്ത്ര്യത്തിനായുള്ള പ്രായം 18 ആക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. വളരെക്കാലം അത് നടപ്പിലായില്ലെങ്കിലും[23] 2013-ലെ ക്രിമിനൽ നിയമ ഭേദഗതിയിൽ മറ്റു വകുപ്പുകൾക്കൊപ്പം ഐ.പി.സി. 375-ാം വകുപ്പും ഭേദഗതി ചെയ്യുകയും പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുമായി സമ്മതത്തോടുകൂടിയോ അല്ലാതെയോ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗക്കുറ്റമായി കണക്കാക്കുന്ന ചട്ടം നിലവിൽ വരുകയും ചെയ്തു.[93]
അയ്യങ്കാളി പടയുടെ ഇടപെടൽ
തിരുത്തുകസൂര്യനെല്ലി പീഡനക്കേസിനെ തുടർന്ന് 2002-ൽ, അയ്യങ്കാളി പട എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന സംഘം കേസിൽ പ്രതിയായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് സ്റ്റീഫന്റെ കൈ വെട്ടിയത് സമൂഹത്തിൽ നക്സലിസം തിരിച്ചുവരുന്നതിന്റെ ലക്ഷണമായി സൂചിപ്പിക്കപ്പെട്ടിരുന്നു[94].
കുറിപ്പുകൾ
തിരുത്തുകകുറിപ്പ് (൧): വൈദ്യപരിശോധനാ റിപ്പോർട്ട്
കോടതിയിൽ നൽകിയ വൈദ്യപരിശോധനാ റിപ്പോർട്ട് പ്രകാരം "പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പ്രത്യേകിച്ച് ഗുഹ്യപ്രദേശത്തെ പരിശോധന വേദനാജനകമായിരുന്നു. ഭഗം (വൾവ) നീരുവന്ന സ്ഥിതിയിലായിരുന്നു. യോനിയിൽ രോഗാണുബാധയുമുണ്ടായിരുന്നു. യോനിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന പഴുപ്പ് ഒഴുകുന്നുണ്ടായിരുന്നു. രോഗാണുബാധയുണ്ടായിരുന്ന സമയത്ത് ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നെങ്കിൽ ഇത് പെൺകുട്ടിക്ക് കഠിനമായ വേദനയുണ്ടാക്കുമായിരുന്നു"[12]. ശരീരത്തിലവിടവിടെ നീരു വെച്ചിരുന്നു. സ്വകാര്യഭാഗങ്ങളിൽ പലയിടത്തും പരിക്കുപറ്റിയിരുന്നു. മൂന്നാർ സി.ഐ.യുടെ അഭ്യർത്ഥനപ്രകാരം ഫെബ്രുവരി 28, ഉച്ചക്ക് 2:30-ന് അടിമാലി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. വി.കെ. ഭാസ്കരൻ ആയിരുന്നു പെൺകുട്ടിയെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്[13].
കുറിപ്പ് (൨): കോടതിവിധികളുടെ സംഗ്രഹം
അന്വേഷണത്തിന്റെയും വിചാരണയുടേയും ബഹുഭൂരിഭാഗം സന്ദർഭങ്ങളിലും ധർമ്മരാജൻ ഒളിവിലായിരുന്നതിനാൽ ധർമ്മരാജൻ മാത്രമുൾപ്പെട്ടതും, മറ്റുള്ളവരെല്ലാം ഉൾപ്പെട്ടതുമായ രണ്ട് കേസുകളായാണ് പൊതുവേ പരിഗണിക്കപ്പെടുന്നത്. കേസിനെത്തുടർന്ന് ഒളിവിൽ പോയ കുമളി ഗസ്റ്റ് ഹൗസ് ജീവനക്കാരൻ എലൈറ്റ് ദേവസ്യ പിടിയിലാകാത്തതിനാൽ വിചാരണ നടന്നിട്ടില്ല.
പ്രത്യേക കോടതി വിധിയ്ക്ക് ശേഷം നാലാം പ്രതി വെള്ളൂത്തുരുത്ത് നെല്ലിക്കൽ റെജി, എട്ടാം പ്രതി ചിങ്ങവനം വലിയപറമ്പിൽ ശ്രീകുമാർ എന്നിവർ ആത്മഹത്യ ചെയ്തു. പത്തൊമ്പതാം പ്രതി പൊൻകുന്നം പന്തിരവേലിൽ മാത്യൂജോസഫ്, ഇരുപത്തൊമ്പതാം പ്രതി തിരുവല്ല തോട്ടപ്പുഴശ്ശേരി ഐക്കര വിജയകുമാർ എന്നിവർ മരണപ്പെട്ടു. രണ്ടാംവട്ടം ഹൈക്കോടതിയിൽ വിചാരണ നടക്കുന്നതിനിടെ ആവോലി രാമമംഗലം കുഴിത്തൊട്ടിയിൽ മുഹമ്മദ് യൂസഫും മരണപ്പെട്ടു[90].
പ്രതി | പേര് | പ്രത്യേക കോടതി വിധി | ഹൈക്കോടതി അപ്പീൽ വിധി | ഹൈക്കോടതി പുനർവിചാരണാ വിധി | |||
---|---|---|---|---|---|---|---|
തടവ് | പിഴ | തടവ് | പിഴ | തടവ് | പിഴ | ||
1 | ധർമ്മരാജൻ | ജീവപര്യന്തം | - | അഞ്ചുവർഷം തടവ് | 50,000 രൂപ | ജീവപര്യന്തം |
പ്രതി | പേര് | പ്രത്യേക കോടതി വിധി | ഹൈക്കോടതി അപ്പീൽ വിധി | ഹൈക്കോടതി പുനർവിചാരണാ വിധി | |||
---|---|---|---|---|---|---|---|
തടവ് | പിഴ | തടവ് | പിഴ | തടവ് | പിഴ | ||
1 | ഇടുക്കി കൊന്നത്തടി പുതുച്ചിറയിൽ രാജു | 13 (+4) വർഷം | 17,000 | വെറുതേ വിട്ടു | 10 (+3) വർഷം | 10,000 | |
2 | ചിറക്കടവ് തെക്കേത്തുകവല കൊട്ടാടിക്കുന്നേൽ ഉഷ | 13 (+4) വർഷം | 17,000 | 10 (+3) വർഷം | 10,000 | ||
3 | എടത്തമ്പറമ്പ് വടക്കുംഭാഗം പി.കെ. ജമാൽ | 13 (+4) വർഷം | 22,000 | 10 (+3) വർഷം | 10,000 | ||
5 | പാലാ കുറിച്ചിയിൽ ചെറിയാൻ (ചെറിയാച്ചൻ) | 13 (+4) വർഷം | 22,000 | 7 വർഷം | 10,000 | ||
6 | ചിറക്കടവ് വടക്കുംഭാഗം വടക്കേക്കര ഉണ്ണികൃഷ്ണൻനായർ (ഇരുട്ടുണ്ണി) | 13 (+4) വർഷം | 22,000 | 10 (+3) വർഷം | 10,000 | ||
7 | കൊഴുവനാൽ നെടുംതകിടിയിൽ അഡ്വ. ജോസ് | 13 (+4) വർഷം | 22,000 | 7 വർഷം | 10,000 | ||
9 | കുളത്തുമേൽ കൊല്ലാടുമുറി മാമ്പറത്തല രാജേന്ദ്രൻനായർ (രാജൻ) | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
10 | അമയന്നൂർ മാവേലിൽ ജേക്കബ് സ്റ്റീഫൻ (സ്റ്റീഫൻജി) | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
11 | മൂവാറ്റുപുഴ കിഴക്കേക്കര വേലക്കാട് അജി (ഡ്രൈവർ അജി) | 11 വർഷം | 15,000 | 10 വർഷം | 10,000 | ||
12 | പൊൻകുന്നം മാഞ്ഞാവിൽ കോളനി വട്ടങ്കാവുങ്കൽ സതീശൻ (സതി) | 10 (+4) വർഷം | 12,000 | 7 വർഷം | 10,000 | ||
13 | മാറാടി രാമമംഗലം പേട്ട കുഴിക്കണ്ടത്തിൽ അലിയാർ (ബ്രോക്കർ അലി) | 11 വർഷം | 15,000 | 10 വർഷം | 15,000 | ||
15 | രാമമംഗലം ഉണ്ണിപ്പിള്ളി പടിഞ്ഞാറെവട്ടത്ത് പുത്തൻപുരയിൽ ദാവൂദ് | 11 വർഷം | 15,000 | 10 വർഷം | 15,000 | ||
16 | എരുമേലി പുഞ്ചവയൽ കപ്ലിയിൽ തുളസീധരൻ (തുളസി) | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
17 | ചിറക്കടവ് കൊട്ടാടിക്കുന്നേൽ ജോൺ എന്ന മോഹനൻ (അയ്യാവു) | 10 വർഷം | 12,000 | വെറുതേ വിട്ടു | |||
18 | ചിറക്കടവ് വടക്കുംഭാഗം കണച്ചുമല രാജഗോപാലൻ നായർ | 9 വർഷം | 10,000 | വെറുതേ വിട്ടു | |||
20 | ചിറക്കടവ് തെക്കയിൽ ശ്രീകുമാർ (ബാബു) | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
21 | പുലിയന്നൂർ പടിഞ്ഞാറ്റിൻകര കരുപ്പാക്കുന്നേൽ സണ്ണിജോർജ് (മോട്ടോർ സണ്ണി) | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
22 | ളാലം കിഴതടിയൂർ കാനാട്ടുപാറ ഇല്ലിമൂട്ടിൽ ജിജി | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
23 | പ്രോഫ. ജേക്കബ് മാത്യു | വെറുതേ വിട്ടു | വെറുതേ വിട്ടു | ||||
24 | എലിക്കുളം മഞ്ചക്കുഴി അഞ്ചാംമൈൽ ചീരാങ്കുഴി ജോസഫ് | 11 വർഷം | 15,000 | വെറുതേ വിട്ടു | |||
25 | ചിറക്കടവ് വടക്കുംഭാഗം ഇല്ലുത്തുംപറമ്പ് പിണമറുകിൽ സാബു | 9 വർഷം | 10,000 | 7 വർഷം | 10,000 | ||
26 | ചെങ്ങളത്തുപറമ്പിൽ ജോഷി | വെറുതേ വിട്ടു | വെറുതേ വിട്ടു | ||||
27 | കുന്നത്തുനാട് രാമമംഗലം കീഴില്ലം മണലിക്കുടിയിൽ വർഗീസ് | 11 വർഷം | 15,000 | 10 വർഷം | 15,000 | ||
28 | വാഴൂർ പുളിക്കക്കവല തെന്നശ്ശേരി ജോർജ് ചെറിയാൻ (ജോർജ്ജ് കുട്ടി) | 11 വർഷം | 15,000 | വെറുതേ വിട്ടു | |||
30 | മാറാടി രാമമംഗലം ഉണ്ണിപ്പിള്ളിൽ പുത്തൻപുരയിൽ അഷറഫ് | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
31 | ഇളങ്ങുളം കുഴിക്കാട്ടുതാഴെ ആന്റണി (ബാജി) | 11 വർഷം | 15,000 | വെറുതേ വിട്ടു | |||
32 | മാറാടിക്കുന്നേൽ അജയകുമാർ | വെറുതേ വിട്ടു | വെറുതേ വിട്ടു | ||||
33 | രാമമംഗലം പടിഞ്ഞാറെവെട്ടത്ത് പുത്തൻവീടിൽ ഷാജി | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
34 | മാറാടി ആനിക്കാട് പുത്തൻതോപ്പിൽ അനിൽ (അനി) | 9 വർഷം | 10,000 | 7 വർഷം | 10,000 | ||
35 | കുടയത്തൂർ കൂവപ്പള്ളി പുളിയാങ്കുന്നേൽ ബാബു മാത്യു (ബാബു) | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
36 | തങ്കമണിമഠത്തിൽ എസ്. മാത്യു (പാപ്പ) | വെറുതേ വിട്ടു | വെറുതേ വിട്ടു | ||||
37 | കൂവപ്പള്ളി മണ്ണാറക്കയം തോണ്ടിക്കടവിൽ കെ. തങ്കപ്പൻ | 11 വർഷം | 15,000 | 7 വർഷം | 10,000 | ||
38 | കുറവിലങ്ങാട് കുന്നത്തുവീട്ടിൽ മേരി (അമ്മിണി) | 4 വർഷം | 10,000 | വെറുതേ വിട്ടു | |||
39 | കട്ടപ്പന യാങ്കുഴിക്കര വിഴിക്കപ്പാറ വിലാസിനി | 4 വർഷം | 10,000 | വെറുതേ വിട്ടു |
കുറിപ്പ് (൩): സിബി മാത്യൂസിന്റെ ആത്മകഥ നിർഭയത്തിലെ വിവാദപരാമർശങ്ങൾ
- "സൂര്യനെല്ലിക്കേസിന്റെ അന്വേഷണത്തിനിടെ പലപ്പോഴും കഥകളുണ്ടാക്കി വഴിമാറിപ്പോകാനാണ് പെൺകുട്ടി ശ്രമിച്ചത്." "ചില ചോദ്യങ്ങൾക്ക് കള്ളച്ചിരിയോടെയായിരുന്നു മറുപടി." "എന്തൊക്കെയോ അവർ മറച്ചുവെയ്ക്കാൻ ശ്രമിച്ചു." "കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു." "ആദ്യം കുര്യന്റെ പേര് പറയാതിരുന്ന പെൺകുട്ടി പിന്നീട് എന്തുകൊണ്ട് അതുപറഞ്ഞു"